Saturday, October 3, 2015

കലാഗ്രാമത്തിലൂടെ

വെള്ളിനേഴി നാണുനായര്‍
താടി അരങ്ങിനെപ്പറ്റി ചോദിച്ചപ്പോഴാണ് അച്യുവേട്ടന്‍ വെള്ളിനേഴി നാണുനായരെപ്പറ്റി പറഞ്ഞത്. ഉല്‍സവ വേദികളില്‍ ചുവന്ന താടികളുടെ അലര്‍ച്ച കേട്ട് ആന വിരണ്ടിട്ടുണ്ട്. ഗര്‍ഭം അലസല്‍ വരെ സംഭവിച്ചിട്ടുണ്ടത്രേ. അങ്ങനെ ഒരു ഒരുമ്പോക്കനായി നടന്നിരുന്ന ചുവന്ന താടിയെ കളിയരങ്ങില്‍ വ്യക്തിത്വം നല്‍കി ഉയര്‍ത്തിയത് നാണുനായരായിരുന്നു. കഥകളിക്കു നാണു പോര വീട്ടില്‍പൊയ്ക്കോട്ടേയെന്നു കലാമണ്ഡലത്തില്‍വച്ച് മഹാകവി വള്ളത്തോള്‍ എഴുതിയ വിധിയെ തിരുത്തിക്കുറിച്ച ചരിത്രമാണ് നാണു നായരുടേത്. ആശാരി വേഷങ്ങളിലൂടെ പ്രസിദ്ധനായ ആശാരി കോപ്പന്‍ എന്ന കോപ്പന്‍ നായരുടെ മകന്‍. മഹാനായ അച്ഛന്റെ മഹാനായ പുത്രനെന്ന വിശേഷണവും ചേരും. കോപ്പന്‍ നായരുടെ ആശാരി മരം മുറിക്കുന്ന രംഗം അവതരിപ്പിക്കുമ്പോള്‍ മരം ദേഹത്തു വീഴുമെന്ന ഭീതിയില്‍ സദസിലുള്ളവര്‍ രണ്ടു ഭാഗത്തേക്കു മാറിയിരിക്കുമായിരുന്നു. അഭിനയത്തിലെ ഈ തന്മയത്വം അച്ഛന്‍ മകനെയും പരിശീലിപ്പിച്ചു, പില്‍ക്കാലത്ത് കേന്ദ്ര സംഗീത നാടക അക്കാദമി പുരസ്കാരം കിട്ടിയപ്പോള്‍ നാണുനായര്‍ നടത്തിയ പ്രതികരണവും ചരിത്രം കഥകളിക്കു നാലാണു മക്കള്‍. ഒന്നൊരു സ്ത്രീ. മറ്റൊരാള്‍ ഉശിരനായ കത്തി. പിന്നീട് ഒരു സാധു കടിഞ്ഞൂല്‍ പൊട്ടന്‍ പച്ച. കൂട്ടത്തില്‍ ഒരു ഒരുമ്പോക്കനാണ് ചോന്നതാടി. അതിനും അംഗീകാരം നല്‍കിയതിനു നന്ദി എന്നായിരുന്നു ആ പ്രതികരണം. കുന്തിപ്പുഴയും ആറാട്ടുകടവും കണ്ടേ പോകാവൂവെന്ന് മടക്കയാത്രയില്‍ അച്യുവേട്ടന്‍ ഓര്‍മിപ്പിച്ചു.

കലാഗ്രാമം ലോഗോ  

വെള്ളീനേഴിയിലെ നാട്ടുവഴി  
കുയിൽത്തൊടി ഇട്ടിരാരിച്ച മേനോൻ കഥകളിയിലെ കല്ലുവഴിചിട്ടയുടെ  കുലഗുരു ;

കലാഗ്രാമത്തിലൂടെ

അച്യുവേട്ടന്‍
യാത്ര അവസാനിക്കുകയല്ലേൟ ഞാന്‍ ജയച്ചന്ദ്രനോടു ചോദിച്ചു. ഇനി ഒരാളെക്കൂടി കാണാനുണ്ടെന്നു ജയച്ചന്ദ്രന്‍ പറഞ്ഞു. വണ്ടു വടക്കന്‍ വെള്ളിനേളിയിലേക്കു തിരിഞ്ഞു. മുളക്കൂട്ടങ്ങള്‍ തണല്‍ വിരിക്കുന്ന മങ്ങിയ ചുവന്ന നിറമുള്ള വീടിനു മുന്നില്‍ എത്തി. ഋഷി സദൃശനായ ആതിഥേയന്‍ പുറത്തേക്കുവന്നു. രണ്ടുകൈകളും നീട്ടി സ്വീകരിച്ച് അകത്തേക്കു കൂട്ടിക്കൊണ്ടു പോയി. പുസ്തകങ്ങള്‍ നിറഞ്ഞ തണുപ്പുള്ള മുറിയിലേക്ക്. ഊണു കഴിക്കാന്‍ നിര്‍ബന്ധിച്ചു. വേണ്ടെന്നു പറഞ്ഞപ്പോള്‍ സംഭാരം തന്നു. പിന്നീടു സൗഹൃദസംഭാഷണത്തിലേക്ക്.. അത് അച്യുവേട്ടനായിരുന്നു. ഡോ.വെള്ളിനേഴി അച്യുതന്‍നുട്ടി.ഭൗതിക ശാസ്ത്രത്തില്‍ ഡോക്ടറേറ്റ്. ബാബാ അറ്റോമിക് റിസര്‍ച്ച് സെന്ററില്‍ അന്തരീക്ഷ പഠന വിഭാഗം മേധാവിയായിരുന്നു. ഒമാന്‍ സര്‍ക്കാരിന്റെ വാര്‍ത്താ വിതരണ വകുപ്പില്‍ ഉന്നത തസ്തികയില്‍ ജോലി നോക്കി. അതൊക്കെ ഉപേക്ഷിച്ച് വെള്ളിനേഴിയുടെ തണലുതേടി എത്തിയിരിക്കുകയാണ്. കഥകളിയുടെ കൈപ്പുസ്തകം എന്ന ബൃഹത്തായ പുസ്തകത്തിന്റെ രചനയിലായിരുന്നു അദ്ദേഹം ഞങ്ങളെത്തിയപ്പോള്‍.
വെള്ളിനേഴിയിലെ കലാകാരെക്കാള്‍ നാട്ടുകാരുടെ ആസ്വാദന ക്ഷമതയെപ്പറ്റിയാണ് അദ്ദേഹം ആദ്യം പറഞ്ഞത്. ഒരു വീട്ടില്‍ കലാമണ്ഡലം നീലകണ്ഠന്‍ നമ്പീശന്‍ എത്തി മടങ്ങുമ്പോള്‍ അവിടെ ജോലിക്കു നിന്ന സ്ത്രീ എത്തി കൈയില്‍ കരുതിയിരുന്ന 25 പൈസ നല്‍കി തൊഴുതി പറഞ്ഞത്രേ൅ അങ്ങയുടെ ആരാധികയാണ്. നേരില്‍ കാണുന്നത് ഇപ്പോഴാണ്.
കഥകളിയിലെ കല്ലുവഴിചിട്ട രൂപം കൊണ്ടതെപ്പറ്റിയും അദ്ദേഹം വിവരിച്ചു.ഉന്നത കലാകാരന്മാരെപ്പറ്റി അവര്‍ ജീവിച്ച കാലട്ടത്തിന്റെ ക്രമത്തില്‍ അദ്ദേഹം പറഞ്ഞു. പേരും വര്‍ഷവുമുള്‍പ്പടെ. ഒരു ശാസ്ത്രജ്‍ഞനേ ഇത്തരത്തില്‍ ഒരു ക്രമീകരണം സാധ്യമാകൂ. ശാത്രമെന്നത് വ്സ്തുതകളെ ക്രമാനുഗതമായി അവലോകനം ചെയ്യുകയെന്നതാണല്ലോ..

കലാഗ്രാമത്തിലൂടെ

കുട്ടനാശാന്റെ ഗുരുഭക്തി
അടയ്ക്കാപ്പുത്തൂരില്‍ ശില്‍പി ഹരി ഗോവിന്ദനെയും അയാളുടെ സഹോദരന്‍ അടയ്ക്കാപുത്തൂര്‍ കണ്ണാടി നിർമിക്കുന്ന കൃഷ്ണകുമാറിനെയും പരിചയപ്പെട്ടശേഷം കഥകളി ആചാര്യന്‍ കുട്ടന്‍ ആശാന്റെ വീട്ടിലെത്തി. ഇരിങ്ങാലക്കുട ഉണ്ണായിവാര്യര്‍ കലാനിലയത്തിന്റെ പ്രിന്‍സിപ്പലായി വിരമിച്ച ആശാന്റെ മകളും മരുമകനും കലാകാരാണ്. അവരെയും പരിചയപ്പെട്ടു.മുള്ളുവേലി അതിരിടുന്ന പച്ചപ്പു നിറഞ്ഞ ഒരു നാട്ടു വഴിയിലാണ് അദ്ദേഹത്തിന്റെ വീട് സിബു ആ വഴിയുടെ കുറേ ചിത്രങ്ങളെടുത്തു.വെള്ളിനേഴിയുടെ മുഖം പരിചയപ്പെടുത്താന്‍ ഞാന്‍ പലര്‍ക്കും ഇപ്പോഴും ആ ചിത്രം കാണിച്ചുകൊടുക്കാറുണ്ട്.
യാത്ര പറയാന്‍ നേരത്ത് രാമന്‍കുട്ടി ആശാന്റെ (കലാമണ്ഡലം രാമന്‍കുട്ടിനായര്‍) വീട്ടിലേക്കു പോവുകയാണെന്നു പറഞ്ഞപ്പോള്‍ അദ്ദേഹം പതിയെ പറഞ്ഞു. ൅ആശാന്റെ വീട്ടില്‍ ഇപ്പോള്‍ പോകണ്ട.
ഊണിനും ഉറക്കത്തിനുമുള്ള വട്ടം ആയിരിക്കും.
ഇതു പറഞ്ഞപ്പോള്‍ ആശാന്റെ മുഖത്ത് കലാമണ്ഡലത്തിലെ ഒരു വിദ്യാര്‍ഥിയുടെ ഭാവമായിരുന്നു. സീതാ സ്വയംവരത്തില്‍ മാര്‍ഗ മദ്ധ്യേ പ്രത്യക്ഷപ്പെടുന്ന പരശുരാമന്റെ കാലില്‍ ദശരഥന്‍ വീണു തൊഴുന്ന രംഗമുണ്ട്. പരശുരാമനായി രാമന്‍കുട്ടി ആശാനും ദശരഥനുമായി കുട്ടനാശാനും. എന്തുകൊണ്ടോ ആ രംഗം മനസിലേക്കു വരുന്നു.
കുട്ടനാശാന്റെ വാക്കില്‍ നിറഞ്ഞുനിന്നത് യഥാര്‍ഥ ഗുരുഭക്തിതന്നെയായിരുന്നു. രാമന്‍കുട്ടി ആശാന്റെ ശീലങ്ങള്‍ അറിയുന്ന ശിഷ്യന്‍.
രാമന്‍കുട്ടി ആശാന്‍ ജീവിച്ചിരുന്ന കാലത്ത് അദ്ദേഹത്തിന് വെള്ളിനേഴിയിലെ കലാകാരന്മാര്‍ ഗുരുസ്ഥാനത്തിന്റെ എല്ലാ ബഹുമാനവും നല്‍കിയിരുന്നു. (വിയോജിപ്പുകള്‍ ഉണ്ടെങ്കില്‍ക്കൂടി. ) അത് ആശാന്റെ പത്മവിഭൂഷണിനോടുള്ള ബഹുമാനത്തിനേക്കാള്‍ ഇട്ടിരാരിശ്ശമേനോന്റെ സിംഹാസനത്തിനോടും പട്ടിക്കാംതൊടിയുടെ കിരീടാവകാശിയോടുമുള്ള ആദരവായിരുന്നു.അദ്ദേഹം അരങ്ങൊഴിഞ്ഞതോടെ കുട്ടനാശാനും വാഴേങ്കട വിജയനാശാനുമാണ് ആ സ്ഥാനത്തുള്ളത്. ആ ആദരവ് അവര്‍ അര്‍ഹിക്കുന്നു.

കലാഗ്രാമത്തിലൂടെ

ഒപ്പമുണ്ടായിരുന്ന സിബു ഭുവനേന്ദ്രന്‍ കഥകളി ചമയങ്ങളുടെ കുറേ നല്ല ചിത്രങ്ങളെടുത്തു. സിബുവുമായുള്ള യാത്രകള്‍ വളരെ രസകരമാണ്. എന്റെ ഭൂരിഭാഗം യാത്രകളും സിബുവുമൊന്നിച്ചാണ്. വെള്ളിനേഴി ചിത്രങ്ങളുടെ വലിയൊരു ശേഖരം ഇപ്പോള്‍ സിബുവിന്റെ കൈയിലുണ്ട്. തിരുപ്പൂര്‍, വാല്‍പ്പാറ എന്നിവിടങ്ങളിലും നമ്മള്‍ ഒന്നിച്ചു പോയതിന്റെ നല്ല സ്മരണകളുണ്ട്.
അടുത്ത ദിവസമാണ് കോതാവില്‍ രാമന്‍ കുട്ടി ആശാനെ കാണാന്‍ പോയത്. കഥകളി, കൂടിയാട്ടം,ഓട്ടന്‍ തുള്ളല്‍ എന്നിവയ്ക്കുള്ള മെയ്ക്കോപ്പുണ്ടാക്കുന്നതില്‍ ഇന്നദ്ദേഹം ആചാര്യ സ്ഥാനത്താണ്. പക്ഷേ,ആദ്യ കൂടിക്കാഴ്ച അത്രയ്ക്കു സുഖകരമായിരുന്നില്ല. ജയച്ചന്ദ്രനോട് അകാരണമായി തട്ടിക്കയറിക്കൊണ്ടിരുന്നു. സംഭവമെന്തെന്ന് എനിക്കു മനസിലായില്ല. (സത്യത്തില്‍ അദ്ദേഹത്തെ എന്തിനാണു കാണാന്‍ പോയതെന്നും എനിക്കു രൂപമുണ്ടായിരുന്നില്ല). പിന്നീടാണു സംഗതി പിടികിട്ടിയത്. സമീപത്ത് ഒരു യുവാവ് മെയ്ക്കോപ്പുകള്‍ നിര്‍മിക്കുന്നുണ്ട്. അതിന്റെ ഒരു പ്രദര്‍ശനം ഒഴപ്പമണ്ണ മനയില്‍ നടന്നു. ജയച്ചന്ദ്രന്‍ അതിനെപ്പറ്റിയൊക്കെ എഴുതിയത് അദ്ദേഹത്തിന് ഇഷ്ടപ്പെട്ടിട്ടില്ല. അതിന്റെ കെറുവാണു കണ്ടത്.പക്ഷേ പിന്നീട് അദ്ദേഹം പറഞ്ഞതൊന്നും കാണാനോ മനസിലാക്കാനോ ഉള്ള ക്ഷമ എനിക്കുണ്ടായില്ല. വണ്ടി വിട്ടു....

കലാഗ്രാമത്തിലൂടെ

കലാ ലോകം നേരിടുന്ന വർത്തമാന കാല പ്രതിസന്ധികളെപ്പറ്റിയും വെള്ളിനേഴി സുബ്രഹ്മണ്യം വിവരിച്ചു. എന്നെങ്കിലും ഒരു കലാഗ്രാമമായി ഇവിടം മാറിയാൽ ഈ പ്രതിസന്ധിക്കു പരിഹാരം കാണണമെന്നും അദ്ദേഹം പറഞ്ഞു.അത് ഇപ്പോഴും മനസിലുണ്ട്.
അടുത്ത ദിവസം അപ്പുണ്ണിത്തരകന്റെ വീട്ടിലേക്കാണുപോയത്.കഥകളിക്കോപ്പുകളുടെ വിശാലമായ ഒരു ശേഖരമാണവിടെയുള്ളത്.സ്വതസിദ്ധമായ ചിരിയോടെ അദ്ദേഹം വരവേറ്റു. മകൻ കലാമണ്ഡലം ശിവരാമനെയും വിളിച്ചു വരുത്തി. പിന്നീട് കഥകളി കോപ്പുകൾ കാണിച്ചുതന്നു. കുറ്റിച്ചാമരം കിരീടം ഹസ്തകടകം എന്നിവയെയൊക്കപ്പറ്റി വിശദീകരിച്ചു തന്നു. വാനപ്രസ്ഥം സിനിമയുടെ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട അനുഭവങ്ങൾ പങ്കുവച്ചു.
കഥകളി ഉടുത്തുകെട്ടുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന അപ്പുണ്ണിത്തരകൻ ഈ രംഗത്തെ അതുല്യ കലാകാരനാണ്. എത്രയോ മഹാരഥരായ കലാകാരന്മാർക്ക് ഉടുത്തു കെട്ടിയിരിക്കുന്നു. അതേ ഗൗരവത്തോടെ യുവജനോൽസവ വേദിയിലും പണിയെടുക്കും. ശിവരാമൻ കലാമണ്ഡലത്തിലെ ചുട്ടി വിഭാഗം മേധാവിയാണ്. അപ്പുണ്ണിത്തരകനോടു പലതവണ ഞാൻ ചോദിച്ചിട്ടുണ്ട്. ഓരോ കലാകാരന്മാരുടെയും സ്വഭാവ രീതികളെപ്പറ്റി. അപ്പോഴൊക്കെ ഒരു ചിരിയോടെ ഒഴിഞ്ഞു മാറും. ഓരോരുത്ത‍‍ർക്ക് ഓരോ സ്വഭാവമല്ലേയെന്നാണു മറുപടി.
വെള്ളിനേഴിയിൽ എന്താണു കാണാനുള്ളതെന്നു ചോദിക്കുന്നവർക്കുള്ള മറുപടിയാണ് ഈ വീട്. ഒരിക്കലെങ്കിലും ഈ കഥകളി കോപ്പുകൾ കണ്ടിരിക്കണം. പ്രത്യേകിച്ച് സ്കൂൾ വിദ്യാർഥികൾ. അധ്യാപകർ അതിനു മുൻകൈയെടുക്കണം. സാംസ്കാരിക മ്യൂസിയത്തിൽ പോയി ഇവ കാണുന്നതിനെക്കാൾ എന്തുകൊണ്ടും നല്ലത് ഈ വീടിന്റെ പശ്ചാത്തലത്തിൽ അതു കാണുകയെന്നതാണ്.

കലാഗ്രാമത്തിലൂടെ

ഞാന്‍ പത്തില്‍ പഠിക്കുമ്പോള്‍ പ്രഫ.എസ്. ഗുപ്തന്‍ നായരുടെ സ്വാതിയുടെ സന്നിധിയില്‍ എന്ന പാഠമുണ്ടായിരുന്നു. നാടകീയമായ ഗദ്യ ലേഖനം. അതിനെ അധികരിച്ച് ഞാന്‍ പിന്നീട് ഒരു നാടകം എഴുതി. സ്വാതിയുടെ സദസ്. അത് ഞാന്‍ പ്രീഡിഗ്രി ഒന്നാം വര്‍ഷം പഠിക്കുമ്പോള്‍ ഞാന്‍ മുമ്പു പഠിച്ചിരുന്ന തിരുവനന്തപുരം ഗവ.മോഡല്‍ ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥികളെ സംഘടിപ്പിച്ച് ഈ നാടകം ചെയ്തു. സ്കൂളിലെ മികച്ച നാടകമായി അത്. സ്വാതി തിരുനാള്‍ ജീവിച്ചിരുന്നില്ലെന്ന വിവാദത്തിനു നടുവിലായിരുന്നു അത്. സ്വാതി തിരുനാളിനെപ്പറ്റിയും സംഗീതത്തെപ്പറ്റിയും കൂടുതല്‍ അന്വേഷണങ്ങള്‍ നടത്താന്‍ അതു സഹായകമായി. സ്വാതി തിരുനാളിനെപ്പറ്റിയുള്ള ആ അന്വേഷണങ്ങള്‍ ഇപ്പോഴുമുണ്ട്.
സ്വാതി തിരുനാളിന്റെ നാട്ടുകാരന്‍ ( ആരാധകന്‍) എന്നതു മാത്രമാണ് കലാരംഗത്തെ എന്റെ മേല്‍വിലാസമെന്നു പലപ്പോഴും തോന്നിയിട്ടുണ്ട്. എന്റെ സ്വകാര്യമായ ഒരു അഭിമാനമായി ആ വികാരം എന്നും കൂടെയുണ്ട്. 2012ല്‍ മലയാള മനോരമ വെള്ളിനേളി ഗ്രാമ പഞ്ചായത്തിലെ പൂന്തോട്ടം ആയുര്‍വേദാശ്രമത്തില്‍ വച്ച് രാഗനിള എന്ന സംഗീത ക്യാംപ് സംഘടിപ്പിച്ചു. കുട്ടികള്‍ക്കായി നടക്കുന്ന പ്രതിവര്‍ഷ ക്യാംപ് ആണത്. ആ ക്യാംപിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യാനെത്തിയത് പഞ്ചായത്ത് പ്രസിഡന്റ് സി.ജി. ഗീതയാണ്. പ്രസംഗത്തിനു പകരം അവര്‍ ഒരു പാട്ടു പാടി. ഗാനഭൂഷണം പാസായ ഗീത ടീച്ചര്‍ അധികാര രാഷ്ട്രീയത്തിലേക്ക് യാദൃശ്ചികമായി എത്തിപ്പെട്ടതാണ്.
ക്യാംപ് കഴിഞ്ഞു മടങ്ങിയെത്തിയപ്പോള്‍ മനോരമ കോ-ഓര്‍ഡിനേറ്റിങ് എഡിറ്റര്‍ റോയി ഫിലിപ് സാറും ഞാനും ഇക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്തു. പഞ്ചായത്തു പ്രസിഡന്റു പോലും കലാകാരിയായി ഒരു കലാഗ്രാമം എന്തു കൊണ്ടാണു ലോക ശ്രദ്ധയില്‍ വരാത്തതെന്ന ആശങ്കയാണ് അദ്ദേഹം പങ്കുവച്ചത്. അവിടെച്ചെന്ന് കാര്യങ്ങള്‍ പഠിച്ച് കലാഗ്രാമമായി വെള്ളിനേഴിയെ പ്രഖ്യാപിക്കാനുള്ള സാധ്യതകള്‍ തിരയാനും അദ്ദേഹം നിര്‍ദേശിച്ചു.

ഞങ്ങളുടെ ചെർപ്പുളശേരി ലേഖകൻ ജയചന്ദ്രനു വെള്ളിനേഴി മനപ്പാഠമാണു. ജയചന്ദ്രൻ എന്നെ ഇടയ്ക്ക് അവിടേക്കു ക്ഷണിക്കാറുണ്ട്. എഴുത്തുകാരി അന്തരിച്ച രാജലക്ഷ്മിയൂടെ വീടു തിരഞ്ഞു പോയത് ഞങ്ങൾ ഒന്നിച്ചാണു. നമുക്ക് ഒന്നിനെപറ്റിയും മുൻ വിധിയുണ്ടാകാൻ ജയച്ചന്ദ്രൻ അനുവധിക്കില്ല. അതുകോണ്ട്തന്നെ വെള്ളിനേഴിയെപ്പറ്റിയും ഒന്നും പറയാൻ നിന്നില്ല. (എല്ലാം നേരിട്ട് മനസിലാക്കട്ടേയെന്നു കരുതിയിരിക്കണം!!!)ഞങ്ങൾ ആദ്യം പോയത് സംഗീതജ്ഞൻ വെള്ളിനേഴി സുബ്രഹ്മണ്യത്തിന്റെ വീട്ടിലായിരുന്നു. അദ്ദേഹം സ്നേഹത്തോടേ സ്വീകരിച്ചു. കുടിക്കാൻ സംഭാരം തന്നു. പിന്നീടു വെള്ളിനേഴിയെപറ്റി ചില ഓർമചിത്രങ്ങൾ പങ്കുവച്ചു. യാത്ര തുടരാൻ പ്രേരിപ്പിക്കുന്നതായിരുന്നു ആ ഓർമകൾ. വെള്ളിനേഴിയെ അറിയാൻ ശ്രമിക്കുന്നവർക്കുള്ള ബാല പാഠം.

കലാഗ്രാമത്തിലൂടെ

ഞാന്‍ ഒരു കഥകളി നിരൂപകനല്ല. ആസ്വാദകന്‍ മാത്രം.മുദ്രകളെപ്പറ്റിയൊന്നും എനിക്ക് അറിയില്ല. അതുകൊണ്ട് ആസ്വാദനത്തിനു പരിമിതിയുണ്ട്. കലാസ്വാദനം മനസുകൊണ്ടല്ല ഹൃദയം കൊണ്ടാണു വേണ്ടതെന്ന പക്ഷക്കാരനാണു ഞാന്‍. എന്നാല്‍ ക്ലാസിക്കല്‍ കലാരൂപങ്ങളുടെ ആസ്വാദനത്തിന് അവയുടെ മര്‍മ്മം അറിഞ്ഞിരിക്കണമെന്ന പക്ഷവും എനിക്കുണ്ട്. ഈ പരിമിതികളോടെയാണ് വെള്ളിനേഴിയുടെ മണ്ണിലേക്കു തിരുവനന്തപുരത്തുകാരനായ ഞാന്‍ എത്തുന്നത്. കാര്‍ത്തിക തിരുനാളും ഇരയിമ്മന്‍തമ്പിയും ജീവിച്ച നാട്. സ്വാതി തിരുനാളിന്റെ സ്മരണകള്‍ നിറയുന്ന നാട്. സ്വാതി തിരുനാള്‍ എന്നും എനിക്ക് ഒരു വികാരമാണ്. അതിന്റെ കഥ ഇങ്ങനെയാണ്. ..

കലാഗ്രാമത്തിലൂടെ

 ഡോ.വെള്ളിനേഴി അച്യുതൻകുട്ടി- ചീഫ് കോ-ഓർഡിനേറ്റർ വെള്ളിനേഴി കലാഗ്രാമം . 

സംസ്കാരിക സമുച്ചയം ഉയരുന്നു

വെള്ളിനേഴി സാംസ്കാരിക സമുച്ചയത്തിൻ്റെ നിർമാണ പ്രവർത്തനങ്ങൾക്കു തുടക്കമായി 2015 മെയ് 19ന് ടൂറിസം മന്ത്രി എ.പി. അനിൽകുമാർ  നിർമാണോദ്ഘാടനം നിർവഹിച്ചു. കെ.എസ്.സലീഖ എംഎൽഎ, മലയാളമനോരമ കോ-ഓർഡിനേറ്റിങ് എഡിറ്റർ റോയിഫിലിപ്പ്, ജില്ലാ കലക്ടർ പി.മേരിക്കുട്ടി, ഡിടിപിസി സെക്രട്ടറി ടി.എ.പത്മകുമാർ മപ‍ഞ്ചായത്ത് പ്രസിഡന്റ് സി.ജി.ഗീത. ഹാബിറ്റാറ്റ് ശങ്കർ, കലാമണ്ഡലം കുട്ടനാശാൻ, വൈസ് പ്രസിഡന്റ് കെ.ഹരിദാസ്, ഒ.എൻ .ദാമോദരൻ നമ്പൂതിരിപ്പാട്, കെ.ശ്രീധരൻ,ഒ.വിജയകുമാർ,സ്വാമിനാഥൻ, ആർ.ശശിശേഖർ തുടങ്ങിയവർ പങ്കെടുത്തു