വെള്ളിനേഴി നാണുനായര്‍
താടി അരങ്ങിനെപ്പറ്റി ചോദിച്ചപ്പോഴാണ് അച്യുവേട്ടന്‍ വെള്ളിനേഴി നാണുനായരെപ്പറ്റി പറഞ്ഞത്. ഉല്‍സവ വേദികളില്‍ ചുവന്ന താടികളുടെ അലര്‍ച്ച കേട്ട് ആന വിരണ്ടിട്ടുണ്ട്. ഗര്‍ഭം അലസല്‍ വരെ സംഭവിച്ചിട്ടുണ്ടത്രേ. അങ്ങനെ ഒരു ഒരുമ്പോക്കനായി നടന്നിരുന്ന ചുവന്ന താടിയെ കളിയരങ്ങില്‍ വ്യക്തിത്വം നല്‍കി ഉയര്‍ത്തിയത് നാണുനായരായിരുന്നു. കഥകളിക്കു നാണു പോര വീട്ടില്‍പൊയ്ക്കോട്ടേയെന്നു കലാമണ്ഡലത്തില്‍വച്ച് മഹാകവി വള്ളത്തോള്‍ എഴുതിയ വിധിയെ തിരുത്തിക്കുറിച്ച ചരിത്രമാണ് നാണു നായരുടേത്. ആശാരി വേഷങ്ങളിലൂടെ പ്രസിദ്ധനായ ആശാരി കോപ്പന്‍ എന്ന കോപ്പന്‍ നായരുടെ മകന്‍. മഹാനായ അച്ഛന്റെ മഹാനായ പുത്രനെന്ന വിശേഷണവും ചേരും. കോപ്പന്‍ നായരുടെ ആശാരി മരം മുറിക്കുന്ന രംഗം അവതരിപ്പിക്കുമ്പോള്‍ മരം ദേഹത്തു വീഴുമെന്ന ഭീതിയില്‍ സദസിലുള്ളവര്‍ രണ്ടു ഭാഗത്തേക്കു മാറിയിരിക്കുമായിരുന്നു. അഭിനയത്തിലെ ഈ തന്മയത്വം അച്ഛന്‍ മകനെയും പരിശീലിപ്പിച്ചു, പില്‍ക്കാലത്ത് കേന്ദ്ര സംഗീത നാടക അക്കാദമി പുരസ്കാരം കിട്ടിയപ്പോള്‍ നാണുനായര്‍ നടത്തിയ പ്രതികരണവും ചരിത്രം കഥകളിക്കു നാലാണു മക്കള്‍. ഒന്നൊരു സ്ത്രീ. മറ്റൊരാള്‍ ഉശിരനായ കത്തി. പിന്നീട് ഒരു സാധു കടിഞ്ഞൂല്‍ പൊട്ടന്‍ പച്ച. കൂട്ടത്തില്‍ ഒരു ഒരുമ്പോക്കനാണ് ചോന്നതാടി. അതിനും അംഗീകാരം നല്‍കിയതിനു നന്ദി എന്നായിരുന്നു ആ പ്രതികരണം. കുന്തിപ്പുഴയും ആറാട്ടുകടവും കണ്ടേ പോകാവൂവെന്ന് മടക്കയാത്രയില്‍ അച്യുവേട്ടന്‍ ഓര്‍മിപ്പിച്ചു.